
കുവൈത്ത് സിറ്റി: കുവൈത്തില്‍ റസ്റ്ററന്റുകളിലും കഫെകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക്. ബുധന്‍ മുതല്‍ അനിശ്ചിത കാലത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തന്റെ ഭാഗമായാണ് മന്ത്രിസഭാ തീരുമാനം. തുറമുഖങ്ങളും കരമാര്‍ഗമുള്ള അതിര്‍ത്തികളും മാര്‍ച്ച് 20 വരെ അടച്ചിടാനും തീരുമാനിച്ചു. രാജ്യത്ത് വിദേശികള്‍ക്ക് വിമാനത്താവളം വഴിയുള്ള പ്രവേശനം കഴിഞ്ഞ ദിവസം അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരുന്നു.
സ്വദേശികള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഒപ്പം യാത്ര ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും മാത്രമാകും ഈ കാലയളവില്‍ അതിര്‍ത്തികള്‍ വഴി കുവൈത്തിലേക്ക് പ്രവേശനം. അതേസമയം ഷിപ്പിങ് സേവനങ്ങള്‍ക്കും അതിര്‍ത്തിയിലെ നിഷ്പക്ഷ മേഖലയിലെ തൊഴിലാളികള്‍ക്കും വിലക്ക് ബാധകമാകില്ല.
അതേസമയം വിമാനത്താവളം വഴി എത്തുന്നവരുടെ ക്വാറന്റീന്‍ സംബന്ധിച്ച സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന് ആഭ്യന്തര, ആരോഗ്യമന്ത്രാലയങ്ങളൂം വ്യോമയാന വകുപ്പും ചേര്‍ന്നുള്ള സംയുക്ത സംവിധാനത്തിന് മന്ത്രിസഭ രൂപം നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.