
കുവൈത്ത് സിറ്റി: ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിസ നിഷേധിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ അഞ്ചു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് കുവൈത്ത് വിസ നിഷേധിച്ചു. പാകിസ്താന്‍, സിറിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാകിസ്താന്‍, ഇറാന്‍, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ അസ്ഥിരതയാണ് വിലക്കിന് കാരണമായി കുവൈത്ത് പറയുന്നത്. അല്‍-ഖ്വയദയും ഇസ്ലാമിക് സ്റ്റേറ്റും ഉള്‍പ്പെടയുള്ള ഭീകരസംഘടനകളുടെ സജീവ സാന്നിധ്യമാണ് പാക്, അഫ്ഗാന്‍, സിറിയന്‍, ഇറാഖി പൗരന്‍മാര്‍ക്ക് വിസ നിഷേധിക്കാന്‍ കാരണം. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ നില നില്‍ക്കുന്ന രൂക്ഷമായ ഭിന്നതകളാണ് ഇറാനില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിന് കാരണമായിരിക്കുന്നത്.
2011 മുതല്‍ സിറിയയില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് വിസ അനുവദിച്ചിരുന്നില്ല, എന്നാല്‍ രാജ്യത്തുള്ള സിറിയന്‍ പൗരന്‍മാരെ അവിടെ തുടരാന്‍ കുവൈത്ത് അനുവദിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ഇപ്പോള്‍ വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.