
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇളവിനര്ഹതയുള്ള വിഭാഗത്തില്‍ നിന്ന് നഴ്സുമാരെയും ബാങ്ക് വിളിക്കാരെയും ഒഴിവാക്കി. ഇരു വിഭാഗത്തിനും ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇളവ് വേണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. ഗതാഗത വകുപ്പിലെ ട്രാഫിക് റെഗുലേഷന് ഡയറക്ടര്‍ കേണല്‍ യൂസഫ് അല്‍ ഖദ്ധയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഏതാനും വര്‍ഷങ്ങളായി കടുത്ത നിയന്ത്രണങ്ങളോടെയാണ് വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. സര്‍വകലാശാല ബിരുദം, 600 ദിനാറില്‍ കുറയാത്ത ശമ്പളം, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്തു സ്ഥിരതാമസമുള്ളവരായിരിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ചില തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ചു മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ ഇളവിന് അര്‍ഹതയുള്ള വിഭാഗത്തില്‍ നിന്നാണ് ഇപ്പോള്‍ നഴ്സ്, മുഅദ്ദിന് എന്നിവരെ ഒഴിവാക്കിയത്.
ബാങ്ക് വിളി നിര്‍വഹിക്കുന്നവര്‍ അതാതു പള്ളിയോടനുബന്ധിച്ചാണ് പൊതുവെ താമസിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ട്രാന്‍സ്പോര്‍ട് സര്‍വീസ് ഉപയോഗപ്പെടുത്തിയാണ് നഴ്സുമാരുടെ ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്ര. അതുകൊണ്ടു ജോലി ആവശ്യാര്‍ഥം ഇക്കൂട്ടര്‍ക്ക് ലൈസന്‍സ് ആവശ്യമില്ലെന്നു അധികൃതര്‍ വിശദീകരിച്ചു. അതോടൊപ്പം നിലവില്‍ ലൈസന്‍സ് കൈവശമുള്ളവര്‍ക്കു പുതുക്കുന്നതിനു പുതിയ ഉത്തരവ് തടസ്സമാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.