കുവൈത്ത് സിറ്റി: റമദാനിലെ വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നു കുവൈത്ത് വാണിജ്യമന്ത്രാലയം. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് തടയാന്‍ വിപണിയില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. ജംഇയ്യകള്‍, ബക്കാലകല്‍, ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ഭക്ഷ്യോല്‍പന്ന കേന്ദ്രങ്ങളിലും പരിശോധകരെത്തും. കേടായ സാധനങ്ങള്‍ വില്‍ക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഗുണമേന്മയില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന ശക്തമാക്കുന്നത്. പച്ചക്കറി വിപണിയിലെയും മാംസ – മത്സ്യ വിപണിയിലെയും വില നിലവാരം അപ്പപ്പോള്‍ പഠന വിധേയമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റമദാനില്‍ അവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ചൂഷണം ചെയ്ത് കൃത്രിമ വിലവര്‍ധന ഉണ്ടാക്കുന്നവരെ കര്‍ശനമായി നേരിടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.