Currency

നഴ്‌സിങ് ജോലിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരത്തിന് പദ്ധതികളുമായി കുവൈത്ത്

സ്വന്തം ലേഖകന്‍Sunday, April 9, 2017 3:35 pm

കുവൈത്ത് സിറ്റി: രാജ്യത്ത് നഴ്‌സിങ് പരിശീലനത്തിനു കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ എജ്യുക്കേഷനല്‍ ട്രെയ്‌നിങ്ങിനു കീഴിലുള്ള നഴ്‌സിങ് കോളജ് കേന്ദ്രമാക്കിയാകും പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യമേഖലയില്‍ സ്വദേശി നഴ്‌സുമാര്‍ക്കു കൂടുതല്‍ അവസരം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവില്‍ നഴ്‌സിങ് ജോലിയില്‍ സ്വദേശികളുടെ എണ്ണം കുറവാണ്. സ്വദേശികള്‍ക്കായി വിവിധ മേഖലകളില്‍ ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെങ്കിലും നഴ്‌സിങ് രംഗത്ത് ആവശ്യത്തിനു സ്വദേശികളെ ലഭിക്കുന്നില്ല. ഈ അവസ്ഥ മറികടക്കാന്‍ നാലു പദ്ധതികളാണു കോളജില്‍ ആരംഭിക്കുക. ബാച്ചലര്‍ ഓഫ് നഴ്‌സിങ്, ബാച്ചലര്‍ ഓഫ് സ്‌കൂള്‍ നഴ്‌സിങ്, ബാച്ചലര്‍ ഓഫ് കംപ്ലീറ്റ് നഴ്‌സിങ്, ജനറല്‍ നഴ്‌സിങ് ഡിപ്ലോമ എന്നിങ്ങനെ കോഴ്‌സുകള്‍ തുടങ്ങും.

ആദ്യ രണ്ടു കോഴ്‌സുകളും നാലുവര്‍ഷവും കംപ്ലീറ്റ് നഴ്‌സിങ്ങും ഡിപ്ലോമയും രണ്ടുവര്‍ഷം വീതവുമാണു പഠന കാലാവധി. അംഗീകൃത നിലവാരമനുസരിച്ചു പ്രവര്‍ത്തിക്കാനാകുന്ന നഴ്‌സുമാരെ പരിശീലിപ്പിക്കുക എന്നതാണു പദ്ധതി വഴി ലക്ഷ്യമിടുന്നത്. അമേരിക്കയിലെ എസിഇഎന്‍ ഫൗണ്ടേഷനില്‍നിന്നുള്ള അക്രഡിറ്റേഷന്‍ ലഭ്യമാകുന്നതിനുള്ള സംവിധാനങ്ങള്‍ കോളജിനുണ്ട്.

നഴ്‌സിങ് പഠനത്തിനു സ്വദേശികളെ ആകര്‍ഷിക്കുന്നതിന് ഉയര്‍ന്നതോതിലുള്ള സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. 300 ദിനാറാണു സ്‌കോളര്‍ഷിപ്. മെഡിസിന്‍ ഫാക്കല്‍റ്റിയില്‍ നല്‍കുന്ന 350 ദിനാര്‍ സ്‌കോളര്‍ഷിപ് കഴിഞ്ഞാല്‍ നല്‍കുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപ് തുക നഴ്‌സിങ് വിദ്യാര്‍ഥികളുടേതാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x