
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി പാര്‍പ്പിടമേഖലകളില്‍ കുടുംബമില്ലാതെ താമസിക്കുന്ന വിദേശികളെ പുറത്താക്കാന്‍ മുനിസിപ്പാലിറ്റിയുടെ കാമ്പയിന്‍ തുടരുന്നു. സ്വദേശി പാര്‍പ്പിടമേഖലകളിലെ ബാച്‌ലര്‍മാരെ പുറത്താക്കാന്‍ ജൂലായ് ഒന്ന് മുതലാണ് മുനിസിപ്പാലിറ്റി ‘Be Assured’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചത്. രാജ്യവ്യാപക കാമ്പയിന്റെ ഭാഗമായി ആറു ഗവര്‍ണറേറ്റുകളിലും തെരുവുകളില്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പരിശോധനക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതുവരെ നടന്ന പരിശോധനയില്‍ 320 കെട്ടിടങ്ങളില്‍ ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് പതിക്കുകയും 43 കെട്ടിടങ്ങളിലെക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. അഹമ്മദി ഗവര്‍ണറേറ്റ് പരിധിയില്‍ 124 ഉം ഫര്‍വാനിയയില്‍ 90ഉം ജഹറയില്‍ 76 ഉം ഹവല്ലില്‍ ആറിടത്തും മുബാറക് കബീറില്‍ രണ്ടിടങ്ങളിലുമാണ് ബാച്ചിലര്‍മാര്‍ ഒഴിഞ്ഞു പോകാനാവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസുകള്‍ കെട്ടിടങ്ങളില്‍ പതിച്ചത്.
വരും ദിവസങ്ങളിലും കാമ്പയിന്റെ ഭാഗമായുള്ള പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.