Currency

കുവൈറ്റില്‍ മലയാളികളുടെ കൊല: പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു

സ്വന്തം ലേഖകന്‍Saturday, January 21, 2017 6:06 pm

സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിനടുത്ത് വെച്ച് സെക്യൂരിറ്റി ജീവനക്കാരായിരുന്ന മലയാളികളെ കൊന്നു കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.

കുവൈത്ത് സിറ്റി: സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിനടുത്ത് വെച്ച് സെക്യൂരിറ്റി ജീവനക്കാരായിരുന്ന മലയാളികളെ കൊന്നു കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ഒന്നാം പ്രതി യൂസുഫ് സുലൈമാന്‍ ഉബൈദ് അലി എന്ന ബിദൂനി യുവാവിനെ തൂക്കി കൊല്ലാനും രണ്ടാം പ്രതി അബ്ദുല്ല സഅദ് അല്‍ ഇന്‍സി എന്ന സിറിയന്‍ യുവാവിനെ 10 വര്‍ഷം തടവിലിടാനുമുള്ള ക്രിമിനല്‍ കോടതി വിധിയാണ് രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചത്. മുന്‍ കൂട്ടി ആസൂത്രണം ചെയ്ത്, നടപ്പാക്കിയ കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച ക്രിമിനല്‍ കോടതി കഴിഞ്ഞ ജൂലായില്‍ വിധിച്ച ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്.

2014 ഏപ്രിലില്‍ ആയിരുന്നു സംഭവം. ബദര്‍ അല്‍ മുല്ല സെക്യൂരിറ്റി കമ്പനിയിലെ ഗാര്‍ഡുമാരായ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ശ്രാംഗ ധരനും, മലപ്പുറം കൊളത്തൂര്‍ സ്വദേശി റാഷിദ് ജമാലുല്ലൈലി തങ്ങളുമായിരുന്നു കൊല്ലപ്പെട്ടത്. ഇവരെ വെടിവെച്ച് കൊന്ന ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന 13000 ദിനാറുമായി അക്രമികള്‍ കടന്നു കളഞ്ഞു. തുടര്‍ന്ന് അന്വേഷണത്തില്‍ 2 ദിവസത്തിനകം പോലീസ് ഇവരെ പിടികൂടിയിരുന്നു.

പ്രതികള്‍ക്ക് രക്ഷപ്പെടാനും ആയുധങ്ങള്‍ സൂക്ഷിക്കാനും സൗകര്യം ചെയ്തു കൊടുത്ത കുറ്റത്തിന് കേസിലെ മൂന്നും നാലും പ്രതികളായ സിറിയക്കാരനും കുവൈത്ത് സ്വദേശിക്ക് 500 ദീനാര്‍ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x