
അബുദാബി: വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവയ്ക്ക് ബദലായ ഇന്ത്യയുടെ സ്വന്തം ‘റുപേ’ കാര്‍ഡ് നിലവില്‍വരുന്ന മദ്ധ്യപൂര്‍വദേശത്തെ ആദ്യ രാജ്യമാകാനൊരുങ്ങി യുഎഇ. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കുമ്പോള്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി ഒരു അഭിമുഖത്തില്‍ അറിയിച്ചു.
റുപേ കാര്‍ഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്‌മെന്റും ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതോടെ യുഎഇയിലെ പി.ഒ.എസ് ടെര്‍മിനലുകളില്‍ റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നവദീപ് സിങ് സുരി പറഞ്ഞു.
വിനോദസഞ്ചാരം അടക്കമുള്ള മേഖലകളില്‍ ഇത് സഹായമാകും. നിലവില്‍ സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്ക് പുറത്ത് റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.