കുവൈത്ത് സിറ്റി: സെവന്‍ത് റിംഗ് റോഡിലെ വേഗ പരിധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ എന്നത് 60 കിലോമീറ്റര്‍ ആക്കി കുറച്ചു എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്നു ആഭ്യന്തരമന്ത്രാലയം. അറ്റകുറ്റ പണികള്‍ നടക്കുന്ന ഭാഗങ്ങളില്‍ മാത്രമാണ് വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വിഭാഗം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
സെവന്‍ത് റിംഗ് റോഡിലെ പരമാവധി വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആണ്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം നവീകരണപ്രവൃത്തികള്‍ നടക്കുന്ന ഭാഗങ്ങളില്‍ വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് എത്തുമ്പോള്‍ വേഗത ക്രമാനുഗതമായി കുറച്ച് മണിക്കൂറില്‍ 60 കിലോമീറ്റര്‍ എന്ന നിലയില്‍ എത്തിക്കണമെന്നും പ്രവൃത്തി നടക്കുന്ന ഭാഗം പിന്നിട്ടുകഴിഞ്ഞാല്‍ വീണ്ടും വേഗത കൂട്ടി 120 എന്ന നിലയിലേക്ക് എത്താവുന്നതാണെന്നും അധികൃതര്‍ വിശദീകരിച്ചു.
വേഗതാ നിയന്ത്രണം സംബന്ധിച്ച ആശയക്കുഴപ്പം കാരണം ഈ ഭാഗത്തു നിയമലംഘനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. മെയ് 24 മുതല്‍ 30 വരെയുള്ള കാലയളവില്‍ മാത്രം 13,059 നിയമലംഘനങ്ങളാണ് നിരീക്ഷണക്യാമറകള്‍ രേഖപ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.