Currency

ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

സ്വന്തം ലേഖകന്‍Sunday, March 22, 2020 10:33 am

ബഹ്‌റൈന്‍: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാത്രം നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം ചെറുക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കുവൈത്തില്‍ വൈകിട്ട് അഞ്ച് മുതല്‍ വെളുപ്പിന് നാല് വരെ അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി. പൊതുഗതാഗതം നിലച്ച സൗദിയില്‍ പുറത്തിറങ്ങരുതെന്നും താമസ സ്ഥലത്തു തന്നെ തുടരണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. യു.എ.ഇ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ കേന്ദ്രങ്ങളില്‍ നിയന്ത്രണം ശക്തമാക്കി.

പരമാവധി വീടുകളില്‍ തങ്ങാനും പുറത്തുള്ള യാത്രകള്‍ ഒഴിവാക്കാനും യു.എ.ഇയും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ബീച്ചുകള്‍ ഉള്‍പ്പെടെ ആളുകള്‍ ഒത്തുചേരുന്ന പൊതു കേന്ദ്രങ്ങളൊക്കെയും രണ്ടാഴ്ചക്കാലം അടച്ചിടാനാണ് തീരുമാനം. റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനത്തിനും യു.എ.ഇയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. വെറും 20 ശതമാനം ഉപഭോക്താക്കളെ മാത്രമേ അകത്ത് ഇരിക്കാന്‍ അനുവദിക്കാന്‍ പാടുള്ളു. ഉപഭോക്താക്കള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ ഇരുത്തണം. ഭക്ഷണം വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നല്‍കുന്നതിന് നിയന്ത്രണമുണ്ടാവില്ല.

ഇന്നലെ മാത്രം നൂറോളം പേര്‍ക്കാണ് ഗള്‍ഫില്‍ കോവിഡ് സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ 48ഉം കുവൈത്തില്‍ 17ഉം യു.എ.ഇയില്‍ 13ഉം ബഹ്‌റൈനില്‍ 12ഉം ഖത്തറില്‍ 11ഉം ഒമാനില്‍ 4ഉം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x