
റിയാദ്: നാല് വര്‍ഷമായി അടച്ചിട്ടിരുന്ന സൗദിയിലെ നജ്റാന് വിമാനത്താവളം റമദാന് ഒന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. 2011 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളം സുരക്ഷാ കാരണങ്ങളാല്‍ നാല് വര്‍ഷത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. റമദാന് ഒന്ന് മുതല്‍ വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഡെപ്പ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ ഹദ്ലൂലാണ് അറിയിച്ചത്.
വിമാനങ്ങളെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തുടക്കത്തില്‍ ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ ഓരോ സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ക്രമേണ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് മറ്റുനഗരങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ടുള്ള സമയക്രമം ഉടനെ പുറത്തിറക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
നിലവില്‍ അബഹ വിമാനത്താവളം വഴിയാണ് ഈ മേഖലയിലുള്ളവര്‍ യാത്ര ചെയ്യുന്നത്. മേഖലയിലെ താമസക്കാരുടെ യാത്രാക്ലേശം മനസ്സിലാക്കി വിമാനത്താവളം വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയതിന് കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ നന്ദി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.