
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവേശന വിലക്കിന് കാരണമാകുന്ന രോഗങ്ങളുടെ പട്ടിക ആരോഗ്യമന്ത്രാലായം പരിഷ്കരിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ചികിത്സയിനത്തില്‍ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുക എന്നത് മുന്നില്‍ കണ്ടാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
പകരുന്നതും അല്ലാത്തതുമായ 21 രോഗാവസ്ഥകള്‍ ഉള്‍പ്പടുത്തിയാണ് പട്ടിക പരിഷ്കരിച്ചത്. പകര്‍ച്ച വ്യാധികള്‍ക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും. അതേസമയം ആശ്രിത വിസയില്‍ വരുന്നതിനു ഗര്‍ഭിണികള്‍ക്ക് തടസമുണ്ടാകില്ല.
എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, ക്ഷയം, കുഷ്ഠം, മലമ്പനി, രക്താതിസമ്മര്‍ദ്ദം, അര്‍ബുദം, വൃക്കരോഗങ്ങള്‍, പ്രമേഹം തുടങ്ങി 21 ഓളം രോഗാവസ്ഥകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പകര്‍ച്ച വ്യാധികള്‍ക്കു പുറമെ കാഴ്ചകുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പ്രവേശനം നിഷേധിക്കപ്പെടാന്‍ കാരണമാകും.
പുതിയ വിസയില്‍ വരുന്നതിനായി നാട്ടില്‍ നടത്തുന്ന വൈദ്യ പരിശോധനയില്‍ രോഗം കണ്ടെത്തിയാലുടന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. കുവൈത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് തിരിച്ചറിയുന്നതെങ്കില്‍ ഇഖാമ നല്‍കാതെ തിരിച്ചയക്കും. നിലവില്‍ താമസാനുമതി ഉള്ളവരില്‍ ക്ഷയം, എയ്ഡ്സ് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഒഴികെ പട്ടികയിലുള്ള മറ്റു രോഗാവസ്ഥയുടെ പേരില്‍ നാടുകടത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.