
കുവൈത്ത് സിറ്റി: സ്വദേശി താമസ മേഖലയില്‍ വിദേശി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. സ്വദേശി മേഖലയില്‍നിന്ന് വിദേശി ബാച്ലര്‍മാരെ ഒഴിവാക്കുന്ന നടപടിയുടെ ഭാഗമായാണ് തീരുമാനം. അതാത് എംബസികളില്‍ നിന്നോ കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയതായിരിക്കണം വിവാഹ സര്‍ട്ടിഫിക്കറ്റ്.
ഭാര്യയുടെ സിവില്‍ ഐഡിയുടെ കോപ്പിയും അതോടൊപ്പം സമര്‍പ്പിക്കണം. വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തിന്റെ ‘പാസി’നമ്പര്‍ സഹിതം മേഖലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുകയും വേണം. സ്വദേശി താമസ മേഖലയിലെ വിലാസത്തിലുള്ള വിദേശി ബാച്ലര്‍മാരുടെ താമസാനുമതി രേഖ പുതുക്കി നല്‍കരുതെന്ന് മുനിസിപ്പല്‍ അധികൃതര്‍ നേരത്തെ താമസാനുമതികാര്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ച് സ്വദേശി താമസ മേഖലകളിലെ വിദേശി ബാച്ലര്‍മാരെ കണ്ടെത്തുന്നതിനും പുറത്താക്കുന്നതിനും മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം രംഗത്തുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.