
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ സ്ത്രീ ജീവനക്കാരുടെ തോത് 57 ശതമാനത്തിലെത്തിയതായി വെളിപ്പെടുത്തല്‍. സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ-വികസനകാര്യ ഉന്നത സമിതി സെക്രട്ടറി ഡോ. ഖാലിദ് മഹ്ദിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
വകുപ്പ് മേധാവികള്‍ പോലുളള ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ എണ്ണം 12 ശതമാനമാണ്. പുരുഷന്മാരെ പോലെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെ സമ്പൂര്‍ണ്ണ വികസനം ലക്ഷ്യമാക്കി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റൈ കാര്‍മികത്വത്തില്‍ നടപ്പാക്കി വരുന്ന ‘വിഷന്‍ കുവൈത്ത് 2035’ യാഥാര്‍ഥ്യമാകുന്നതോടെ സ്ത്രീ പ്രാതിനിധ്യം വീണ്ടും കൂടുമെന്നും ഡോ. ഖാലിദ് അല്‍ മഹ്ദി പറഞ്ഞു.
അതിനിടെ, മേഖലയിലെ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ സാന്നിധ്യം തെളിയിക്കാനായിട്ടുണ്ടെന്ന് അന്താരാഷ്ട്ര സ്ത്രീ-യുവജന ശാക്തീകരണ സംഘടനയുടെ മേധാവി കൂടിയായ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.