Currency

സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയില്‍ ഇളവ്: ഇനി 72 മണിക്കൂറിനകം എടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റ് മതി

സ്വന്തം ലേഖകന്‍Saturday, October 3, 2020 12:34 pm

ദമാം: സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയില്‍ ഇളവ്. സൗദിയിലേയ്ക്ക് കടക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാഫലം മതിയാകുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ ഇത് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ ഫലം വേണമെന്നായിരുന്നു.

സൗദിയിലേക്ക് വരുന്ന പ്രവാസികള്‍ക്കാണ് ഈ നിബന്ധന. ഇതനുസരിച്ച് രാജ്യത്തേയ്ക്ക് കടക്കുന്നതിന്റെ മുമ്പ് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതുണ്ട്. അംഗീകൃത ലാബുകളില്‍ നിന്നു നടത്തിയ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം കരുതാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല. എന്നാല്‍ 8 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നും അധികൃതര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 15 മുതലാണ് സൗദിലേക്കുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള വിലക്ക് ഭാഗികമായി നീക്കിയത്. എന്നാല്‍ കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് ഇതുവരെ നേരിട്ട് പ്രവേശനാനുമതിയായിട്ടില്ല. മറ്റു ജിസിസി രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയ ശേഷമാണ് സൗദിയിലേക്ക് നിലവില്‍ ഇന്ത്യക്കാര്‍ എത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x