
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി- വിദേശി അനുപാതം സംബന്ധിച്ച എംപിമാരുടെ ശുപാര്‍ശ പാര്‍ലമെന്റിന്റെ നിയമനിര്‍മാണ സമിതി അംഗീകരിച്ചു. ഇതനുസരിച്ച് കുവൈത്ത് ജനസംഖ്യയുടെ (13 ലക്ഷം) 15%ല്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടാകാന്‍ പാടില്ല. ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ കുവൈത്ത് ജനതയുടെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും നിഷ്കര്‍ഷിക്കുന്നു. 5 എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കരടു നിയമത്തിനാണ് സമിതി അംഗീകാരം നല്‍കിയത്.
റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുകയും നിയമമായി വരികയും ചെയ്താല്‍ 8 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ രാജ്യം വിടേണ്ടിവരും. നിലവില്‍ 10 ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ജനസംഖ്യയില്‍ 70 ശതമാനവും വിദേശികളാണ്.
ഇത് 30 ശതമാനമാക്കി കുറയ്ക്കാന്‍ ജിസിസി രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കുവൈത്തില്‍ ജനസംഖ്യാനുപാതം പരിഹരിക്കണമെങ്കില്‍ 5 വര്‍ഷത്തിനകം 20 ലക്ഷം പേരെ ഒഴിവാക്കേണ്ടി വരുമെന്ന് കഴിഞ്ഞ വര്‍ഷം സഫ അല്‍ ഹാഷിം എംപി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.