
റാസല്‍ഖൈമ: ഗള്‍ഫിലെ ഏറ്റവും വലിയ വാഹന പരിശോധന- രജിസ്‌ട്രേഷന്‍ കേന്ദ്രം റാസല്‍ഖൈമയില്‍ വരുന്നു. രണ്ട് മാസത്തിനുള്ളില്‍ നിര്‍മാണം പുര്‍ത്തിയാക്കാനാണ് പദ്ധതി. ദിവസം ആയിരം വാഹനങ്ങളെ ഉള്‍ക്കൊള്ളുന്ന ബഹു സേവന വില്ലേജ് എന്ന നിലക്കാണ് കേന്ദ്രം ആവിഷ്‌കരിക്കുക.
റാസല്‍ഖൈമയിലെ അര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാകും വാഹന പരിശോധന കേന്ദ്രം നിര്‍മിക്കുക. എട്ട് പരിശോധനാ വരികള്‍ ഇവിടെയുണ്ടാകും. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളില്‍ വാഹന പരിശോധന നടത്താനാണ് തീരുമാനം. ഇന്ധനം നിറക്കുക, അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും.
നമ്പര്‍ പ്ലേറ്റുകളുടെ നിര്‍മാണത്തിനുള്ള സംവിധാനവും ഇവിടെ ഉണ്ടാകും. ഒരേസമയം 360 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക വികസന വിഭാഗം, കോടതി വിഭാഗങ്ങള്‍, നോട്ടറി പബ്ലിക് എന്നിവയുടെ ബ്രാഞ്ചുകളും കേന്ദ്രത്തിലുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.