
റിയാദ്: ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാന്‍ പാടില്ലെന്ന് സൗദിയുടെ നിര്‍ദ്ദേശം. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ചില പച്ചക്കറികളിലും അളവില്‍ കൂടുതല്‍ കീടനാശിനി പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദിയുടെ മുന്നറിയിപ്പ്.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത പച്ചമുളകില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പച്ചമുളകിന്റെ ഇറക്കുമതി നിരോധിച്ചിരുന്നു.
സൗദിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അമിതമായി കീടനാശിനി പ്രയോഗവും മറ്റു നിയമലംഘനങ്ങളും നടത്താന്‍ പാടില്ലന്നു ഇന്ത്യ ഗവര്‍മെന്റെ് കര്‍ഷകര്‍ക്കും പച്ചക്കറി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈജിപ്റ്റില്‍ നിന്നുള്ള ഉള്ളി ഇറക്കുമതിക്ക് സൗദി തല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. ഇത് ഇന്ത്യയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നവര്‍ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.