Currency

സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് പദ്ധതി; ഫീസ് പ്രതിവര്‍ഷം 14200 റിയാല്‍

സ്വന്തം ലേഖകൻSunday, April 9, 2017 8:12 am

നിലവിൽ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സേവനങ്ങള്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളായ വിദേശികള്‍ക്കും ലഭിക്കും. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം

റിയാദ്: വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രവർത്തികൾ അന്തിമഘട്ടത്തിലെന്ന് സൗദി അറേബ്യ. ഇഖാമയും (താമസാനുമതി രേഖ), പെന്‍ഷനും, രാജ്യത്ത് വീടുകളും, റിയല്‍ എക്സ്റേറ്റുകളും സ്വന്തമാക്കാന്‍ വിദേശികൾക്ക് അനുമതി നൽകിക്കൊണ്ട് ഗ്രീൻ കാർഡ് പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഡെപ്യുട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.

ഗ്രീൻ കാര്‍ഡ് ഉടമകളായ വിദേശികളിൽ നിന്നും പ്രതിവര്‍ഷം 14200 റിയാല്‍ വീതം ഫീസാണ് ഈടാക്കുക. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കം. സ്വതന്ത്രമായി തൊഴില്‍ മാറുന്നതിനും, സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നതിനും ,സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസം നേടുന്നതിനും ഗ്രീൻ കാർഡ് ഉടമകൾക്ക് അവസരമുണ്ടായിരിക്കും.

ബന്ധുക്കള്‍ക്ക് ഫാമിലി വിസയും സന്ദര്‍ശക വിസയും ,റീ എന്‍ട്രി വിസ സ്വയം നേടുന്നതിനും ,രണ്ട് വേലക്കാരെ വരെ റിക്രൂട്ട് ചെയ്യുന്നതിനും ഏഴും അതില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനും ഗ്രീൻ കാർഡ് ഉടമകൾക്ക് അനുമതിയുണ്ടാകും. ചുരുക്കത്തിൽ നിലവിൽ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ചില സേവനങ്ങള്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളായ വിദേശികള്‍ക്കും ലഭിക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x