
റിയാദ്: സൗദിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള വിദേശികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാവും. ആരോഗ്യമന്ത്രാലയത്തിന്റേതാണ് പുതിയ പ്രഖ്യാപനം. ഇതോടെ വിദേശികള്‍ക്ക് നിരക്ക് ഈടാക്കി ലഭിച്ചുകൊണ്ടിരിക്കുന്ന വിവിധ ചികിത്സകള്‍ ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും.
നിലവില്‍ സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിരക്ക് ഈടാക്കിയാണ് വിദേശികള്‍ക്ക് ചികിത്സ ലഭിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ മുഖേനയുള്ള ചികിത്സ സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിച്ച് വിദേശികള്‍ക്ക് ചികിത്സ നേടാം. ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
ഏതൊക്കെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്ര നിരക്കിളവില്‍ ചികിത്സ നല്‍കാനാവുമെന്നതിനെക്കുറിച്ചു കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ആരോഗ്യ മന്ത്രാലയ അധികൃതര്‍ ചര്‍ച്ച നടത്തിവരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.