
റിയാദ്: സൗദിയില്‍ വേനല്‍ ചൂട് ഇത്തവണ നീളും. സാധാരണ രാജ്യത്തെ വേനല്‍ ചൂടിന് ആഗസ്ത് അവസാനത്തോടെ ശമനം ലഭിക്കാറുണ്ട്. എന്നാല്‍ രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് സെപ്തംബര്‍ പകുതി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തീര പ്രദേശങ്ങളിലാണ് വരും ദിവസങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ മുന്നറിപ്പില്‍ പറയുന്നു.
വേനലവധി കഴിഞ്ഞ് സെപ്തംബര്‍ ആദ്യവാരം സ്കൂളുകള്‍ തുറക്കുന്നതോടെ ശരാശരി ചൂടാണ് അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണ ഒരാഴ്ച പിന്നിട്ടിട്ടും ചൂടിന് കുറവ് വന്നിട്ടില്ല. ദിവസേന ചൂട് വര്‍ധിക്കുന്ന അവസ്ഥയാണ് തീരദേശ പ്രവിശ്യകളായ കിഴക്കന്‍ പ്രവിശ്യയിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും. നാല്‍പ്പത് മുതല്‍ നാല്‍പ്പത്തഞ്ച് ഡിഗ്രി വരെയുള്ള ചൂടാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്.
രാജ്യത്തെ മറ്റു ഭാഗങ്ങളിലും ശക്തമല്ലെങ്കിലും വേനല്‍ ചൂട് തുടരുകയാണ്. ചിലയിടങ്ങളില്‍ പൊടിയോട് കൂടിയ ചൂട് കാറ്റും അനുഭവപ്പെടുന്നുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയാണ് വൈകുന്നേരങ്ങളില്‍ തുടരുന്നത്. തീരദേശങ്ങളില്‍ ശക്തമായ ചൂട് തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ മക്കാ മദീനാ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഈ മാസം അവസാനത്തോടെ വേനല്‍ ചൂട് മാറി ശരത് കാലത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.