റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിച്ച ലെവി ഇളവ് ലഭ്യമായിത്തുടങ്ങി. കൊറോണ വൈറസ് സാഹചര്യത്തിലെ സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ലെവിയില്‍ ഇളവ് അനുവദിച്ചത്. തൊഴിലാളിക്ക് മാത്രമാണ് ലെവി ആനുകൂല്യം ലഭിക്കുന്നത്. ആശ്രിതരുടെ ലെവിയില്‍ മാറ്റം ഇല്ല. ഇഖാമ പുതുക്കാന്‍ സദാദ് (ഫീ അടക്കാനുള്ള പ്രത്യേക നമ്പര്‍) എടുക്കുമ്പോഴാണ് ലെവി ഇളവ് ആനുകൂല്യം ലഭിക്കുന്നത്. 2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30-നകം ഇഖാമ കാലയളവ് തീരുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം. ഇതിന് മുമ്പായി കാലാവധി തീര്‍ന്നവര്‍ പിഴയുള്‍പ്പെടെ ഇഖാമ തുക പൂര്‍ണമായും അടക്കണം.
തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സാധാരണ പോലെ സദാദ് വഴി ഇഖാമ തുകയടക്കണം. ഒരു വര്‍ഷത്തേക്കുള്ള (12 മാസത്തേക്ക്) ലെവി തുക അടക്കുമ്പോള്‍ 15 മാസത്തേക്ക് ഇഖാമ പുതുക്കി കിട്ടുന്നതാണ് രീതി. അതായത് പഴയതു പോലെ തന്നെ ഒരു വര്‍ഷത്തേക്ക് ഇഖാമ ഫീസ് അടക്കണം. ഇതില്‍ മൂന്നു മാസത്തേക്ക് അധികമായി ഇഖാമ കാലാവധി ലഭിക്കും. ലെവി ഇളവ് പണമായി ലഭിക്കില്ല. മറിച്ച് മൂന്ന് മാസത്തെ കാലാവധി അധികമായി ലഭിക്കുകയാണ് ചെയ്യുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.