Currency

സൗദിയില്‍ 11 മേഖലകള്‍ കൂടി സ്വദേശിവത്കരണത്തിന് ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Monday, August 6, 2018 11:29 am

റിയാദ്: സൗദിയില്‍ 11 പുതിയ മേഖലകളില്‍ കൂടി സ്വദേശിവല്‍കരണത്തിന് നീക്കമാരംഭിച്ചു. മെഡിക്കല്‍, ഐ.ടി, ഇന്‍ഡസ്ട്രിയല്‍, എഞ്ചിനീയറിംഗ് ആന്റ് ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സി, ടൂറിസം, റീട്ടെയില്‍, ട്രാന്‍സ്‌പോര്‍ട്ട്, കോണ്‍ട്രാംക്ടിംഗ്, അക്കൗണ്ടിംഗ്, അഭിഭാഷകവൃത്തി, റിക്രൂട്ട്‌മെന്റ് ആന്റ് ട്രെയ്‌നിംഗ് തുടങ്ങി 11 മേഖലകളാണ് പുതിയതായി സ്വദേശിവല്‍കരിക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുമായും വിവിധ സര്‍ക്കാര്‍ അതോറിറ്റികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

സ്വകാര്യമേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിത്. മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. സ്വദേശികളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ വിവര ശേഖരണം ആരംഭിച്ചു കഴിഞ്ഞു. എഞ്ചിനീയറിംഗ് കൗണ്‍സില്‍, സൗദി ബാര്‍ അസോസ്സിയേഷന്‍, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ട്‌സ് തുടങ്ങിയ വകുപ്പുകളുമായും ചര്‍ച്ചകള്‍ തുടങ്ങി. 400 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴില്‍ നല്‍കാനായി പ്രമുഖ മരുന്നു കമ്പനികളുമായി മന്ത്രാലയം കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനായി കാപ്റ്റന്‍ ബസ് എന്ന പദ്ധതി തുടങ്ങി കഴിഞ്ഞു. 12 റീട്ടെയില്‍ മേഖലകളിലെ സൗദിവല്ക്കരണം അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x