
റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തൊഴില്‍ മാറാനും രാജ്യം വിടാനും അനുമതി. മാര്‍ച്ച് 14 മുതലാണ് പരിഷ്‌കരിച്ച സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ പ്രാബല്യത്തിലാവുക. സൗദിയിലെ തൊഴില്‍ മേഖല മെച്ചപ്പെടുത്താന്‍ ലക്ഷ്യം വെച്ചാണ് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതല്‍ സ്‌പോണ്‍സര്‍ക്ക് കീഴില്‍ തൊഴിലാളിക്ക് കരാറുകളാണ് ഉണ്ടാവുക. സാഹചര്യമനുസരിച്ച് ഇത് രണ്ട് പേര്‍ക്കും പുതുക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യാം. റീഎന്‍ട്രി, എക്‌സിറ്റ്, തൊഴില്‍ മാറ്റം എന്നിവ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷീര്‍ വഴി തൊഴിലാളിക്ക് ഒറ്റക്ക് ചെയ്യാം.
ഇതിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. തൊഴിലാളി എക്‌സിറ്റാകുന്ന മുറക്ക് സ്‌പോണ്‍സര്‍ക്ക് ഈ വിവരം സന്ദേശമായി ലഭിക്കും. തൊഴില്‍ കരാര്‍ ലംഘിച്ചാല്‍ ഇരു കൂട്ടരും നിയമ നടപടിയിലേക്ക് നീങ്ങേണ്ടി വരും.
ശമ്പള സംരക്ഷണം, തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കല്‍, തൊഴില്‍ വിദ്യാഭ്യാസം, സ്‌പോണ്‍സറുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പ് എന്നീ വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്നതാണ് പുതിയ പരിഷ്‌കരണം. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവര്‍ക്കായി പ്രത്യേക പദ്ധതി ഉടന്‍ പ്രഖ്യാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.