
റിയാദ്: സൗദിയിലെ മാര്‍ക്കറ്റിങ് തസ്തികകളും സ്വദേശിവത്കരിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി മാനവ വിഭവശേഷി മന്ത്രാലയവും മാര്‍ക്കറ്റിങ് അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചു. ജോലികളിലേക്ക് ആവശ്യമുള്ള സൗദികളെ മതിയായ പരിശീലനം നല്‍കിയാവും രംഗത്തിറക്കുക.
മൂന്ന് വകുപ്പുകള്‍ തമ്മില്‍ ചേര്‍ന്നാണ് മാര്‍ക്കറ്റിങ് തസ്തികയില്‍ സൗദി പൗരന്മാരെ നിയമിക്കുക. മാനവ വിഭവശേഷി മന്ത്രാലയം, മാനവശേഷി വികസന നിധി, മാര്‍ക്കറ്റിങ് അസോസിയേഷന്‍ എന്നീ വിഭാഗങ്ങള്‍ ചേര്‍ന്ന് വേണ്ട പദ്ധതി തയ്യാറാക്കും. ഇതിനു മുന്നോടിയായി ഈ മേഖലയിലെ നിലവിലെ സ്ഥിതി പരിശോധിക്കും. എത്ര വിദേശികള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നു എന്ന് കണ്ടെത്തും. ഇതിലേക്ക് അര്‍ഹരായ സൗദികള്‍ ലഭ്യമാകുന്നതിന് അനുസരിച്ചാണ് പ്രക്രിയ പൂര്‍ത്തിയാക്കുക.
കോവിഡ് സാഹചര്യത്തിലുണ്ടായ തൊഴില്‍ നഷ്ടം സൗദി പൗരന്മാര്‍ക്കും സംഭവിച്ചിട്ടുണ്ട്. ഇത് നികത്തുന്നതിന്റെ ഭാഗമായാണ് ലഭ്യമാകുന്ന എല്ലാ തസ്തികകളിലേക്കും സ്വദേശിവത്കരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.