
റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവത്കരിക്കാന്‍ പദ്ധതിയുള്ളതായി തൊഴില്‍, സാമൂഹിക വികസന മന്ത്രി. കരാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ടെലികോം- ഐടി മേഖലയിലുമാണ് കൂടുതല്‍ സ്വദേശിവത്കരണം. കരാര്‍ അടുത്ത മാസം ഒപ്പുവെക്കും.
ബജറ്റനുബന്ധ ചര്‍ച്ചയിലാണ് തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി സ്വദേശിവത്കണ പദ്ധതികള്‍ അറിയിച്ചത്. കരാര്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് ഇതിനായി ഭൂരിഭാഗം ജോലികളും കണ്ടെത്തിയത്. വിദേശികള്‍ക്കു പകരം 80,000 സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ലഭ്യമാക്കും. ഇതിന് പാര്‍പ്പിട മന്ത്രാലയവുമായും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സുമായും ചേര്‍ന്നാണ് കരാര്‍. ഇതടുത്ത മാസം ഒപ്പുവെക്കും.
ടെലികോം, ഐ.ടി മേഖലയിലാണ് ബാക്കിയുള്ള തൊഴിലുകള്‍. ഈ മേഖലയില്‍ 15,000 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുന്നതിന് അടുത്തയാഴ്ച ടെലികോം, ഐ.ടി മന്ത്രാലയവുമായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കരാര്‍ ഒപ്പുവെക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ ആരോഗ്യ മേഖലയില്‍ നാല്‍പതിനായിരം തൊഴിലുകള്‍ വേറെയും കണ്ടെത്തിയിരുന്നു.
സ്വന്തമായി പദ്ധതികള്‍ തുടങ്ങുന്ന പൗരന്മാര്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കും. ഇതാണ് പുതിയ തീരുമാനങ്ങളില്‍ വിദേശികള്‍ക്കുള്ള ഏക ഗുണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.