Currency

സൗദിയില്‍ പരീക്ഷ റമദാനില്‍ ആരംഭിക്കും; വേനലവധി മെയ് 15 മുതല്‍

സ്വന്തം ലേഖകന്‍Thursday, January 16, 2020 12:16 pm

റിയാദ്: സൗദിയില്‍ ഈ വര്‍ഷത്തെ സെക്കന്റ് ടേം പരീക്ഷ നേരത്തെയാക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. റമദാന്‍ 10 ആയ മെയ് 3ന് പരീക്ഷ ആരംഭിക്കും വിധം പുനക്രമീകരിക്കുവാനാണ് ഉത്തരവ്. പുതിയ മാറ്റമനുസരിച്ച് പ്രാഥമിക വിദ്യാലയങ്ങളില്‍ മെയ് 11ന് അഥവാ റമദാന്‍ 18ന് സെക്കന്റ് ടേം പരീക്ഷകള്‍ ആരംഭിക്കും. നഴ്സറികളിലേയും, പ്രാഥമിക വിദ്യാലയങ്ങളിലേയും അധ്യാപകരും അനധ്യാപകരുമായ ജീവനക്കാര്‍ക്ക് മെയ് 15 മുതല്‍ വേനലവധി ആരംഭിക്കും. വേനലവധിക്ക് ശേഷം ആഗസ്റ്റ് 30ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

റമദാനില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി ചെറിയ പെരുന്നാളിന് ശേഷം സെക്കന്റ് ടേം പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരീക്ഷ നേരത്തെയാക്കുന്നതിലെ നേട്ടങ്ങളെ കുറിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

ഇന്റര്‍മീഡിയറ്റ്, സെക്കണ്ടറി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം റൗണ്ട് പരീക്ഷകള്‍ ശവ്വാല്‍ 10 അഥവാ ജൂണ്‍ രണ്ടിനാണ് ആരംഭിക്കുക. ഈ മേഖലയിലെ ജീവനക്കാര്‍ക്ക് ജൂണ്‍ 20 മുതലാണ് വേനലവധി ആരംഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x