Currency

ഷിന്‍സോ ആബെ ഒബാമയ്‌ക്കൊപ്പം പേള്‍ഹാര്‍ബര്‍ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍Wednesday, December 28, 2016 12:02 pm

ഹിരോഷിമ നാഗസാക്കി ആക്രമണങ്ങളിലേക്ക് അമേരിക്കയെ നയിച്ച പേള്‍ഹാര്‍ബര്‍ സംഭവത്തിന്റെ ഓര്‍മകള്‍ക്ക് 75 വര്‍ഷം തികയുന്ന ഘട്ടത്തിലെ സന്ദര്‍ശനം ചരിത്രപ്രധാനമെന്നാണ് വിശേഷിക്കപ്പെടുന്നത്. രണ്ടാം ലോക യുദ്ധത്തോടെ തകര്‍ന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച പങ്കുവഹിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഹോനോലുലു (ഹവായ്): ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം പേള്‍ഹാര്‍ബര്‍ സന്ദര്‍ശിച്ചു. ഹിരോഷിമ നാഗസാക്കി ആക്രമണങ്ങളിലേക്ക് അമേരിക്കയെ നയിച്ച പേള്‍ഹാര്‍ബര്‍ സംഭവത്തിന്റെ ഓര്‍മകള്‍ക്ക് 75 വര്‍ഷം തികയുന്ന ഘട്ടത്തിലെ സന്ദര്‍ശനം ചരിത്രപ്രധാനമെന്നാണ് വിശേഷിക്കപ്പെടുന്നത്. രണ്ടാം ലോക യുദ്ധത്തോടെ തകര്‍ന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച പങ്കുവഹിക്കുമെന്നാണ് വിലയിരുത്തുന്നത്.

യുദ്ധമെന്ന തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്ന് പേള്‍ ഹാര്‍ബര്‍ യുദ്ധസ്മാരകം സന്ദര്‍ശിച്ച ഷിന്‍സോ ആബെ പറഞ്ഞു. എന്നാല്‍ പേള്‍ഹാര്‍ബര്‍ സംഭവത്തില്‍ മാപ്പുപറയാന്‍ ആബെ തയ്യാറായിട്ടില്ല. കഴിഞ്ഞ മേയില്‍ ഹിരോഷിമ സന്ദര്‍ശിച്ചപ്പോള്‍ ഒബാമ മാപ്പുപറയാന്‍ സന്നദ്ധമാകാത്ത സാഹചര്യത്തിലാണ് ജപ്പാന്‍ സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. ജപ്പാന്‍ രാഷ്ട്രനേതാക്കള്‍ മുമ്പും പേള്‍ഹാര്‍ബറിലത്തെിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു നേതാവ് ആക്രമണത്തിന്റെ സ്മാരകം സന്ദര്‍ശിക്കുന്നത്.

PEARL2

ഒബാമയുടെ പ്രസിഡന്റ് കാലാവധി അവസാനിക്കാനിരിക്കെ ഒരു രാഷ്ട്രനേതാവുമായി നടത്തുന്ന അവസാന കൂടിക്കാഴ്ചയുമാണ് ഇത്. ഒബാമ ഹിരോഷിമയില്‍ നടത്തിയ സന്ദര്‍ശനത്തിനു പകരമായാണ് ആബെ പേള്‍ഹാര്‍ബറിലത്തെുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴത്തെ സന്ദര്‍ശനവും ഒബാമയുടെ സന്ദര്‍ശനവും എട്ട് വര്‍ഷം മുമ്പ് അസാധ്യമായിരുന്നെന്ന് പ്രമുഖ വൈറ്റ് ഹൗസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും വൈകാരികമായ മുഹൂര്‍ത്തങ്ങളെ ഓര്‍മിപ്പിക്കുന്ന സന്ദര്‍ശനത്തിന് വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമായിവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1941ല്‍ നടന്ന പേള്‍ഹാര്‍ബര്‍ ആക്രമണത്തില്‍ 2,300 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിന് പ്രതികാരമെന്നോണം 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച് രണ്ടു ലക്ഷത്തിലധികം ആളുകളെയാണ് അമേരിക്ക കൊന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x