
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനനിരീക്ഷണത്തിനായി രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്നു ഗതാഗത വകുപ്പ്. രാജ്യത്തെവിടെയും രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി.
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ രാജ്യത്തിന്റ പലഭാഗങ്ങളിലും ഒളിക്യാമറകള്‍ സ്ഥാപിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഗതാഗത വകുപ്പ്. റോഡുകളിലെ നിരീക്ഷണ ക്യാമറകളും പോയിന്റ് ടു പോയിന്റ് ഐ ക്യാമറകളും കൂടാതെ ട്രാഫിക് പോലീസിന്റെ പട്രോള്‍ വാഹനങ്ങളിലുമാണ് നിരീക്ഷണ സംവിധാനമുള്ളത്. നിയമലംഘനം കണ്ടെത്തുന്നതിനും ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരം സംവിധാനങ്ങള്‍. ഇതിനപ്പുറം ആളുകളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ഉദ്ദേശമില്ലെന്നും ഒളിപ്പിച്ച നിലയില്‍ എവിടെയും ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
അതിനിടെ ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മത്സരയോട്ടം, വ്യാജ ടാക്സി സര്‍വീസ് എന്നിവക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ലൈസന്‍സില്ലാതെ വാഹമോടിച്ചാല്‍ വാഹനം കണ്ടുകെട്ടുന്നതോടൊപ്പം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്യും. നമ്പര്‍ പ്ലേറ്റില്ലാതിരിക്കല്, എതിര്‍നിരയില്‍ വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍, ഇന്‍ഷൂറന്‍സ് ഇല്ലാതിരിക്കല്‍, വാഹന രജിസ്ട്രേഷന് രേഖകള്‍ ഇല്ലാതിരിക്കല്‍, അമിതമായി പുകയും ശബ്ദവും പുറപ്പെടുവിക്കല്‍, കാഴ്ചമറച്ച ചില്ലുകള്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, വേഗപരിധി ലംഘിക്കല്‍ എന്നിവക്കും വാഹനം പിടിച്ചെടുക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.