അബൂദബി: യു.എ.ഇയില്‍ മാര്‍ച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി. നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കും. യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കും മാര്‍ച്ച് 31 വരെ വിസാ കലാവധി യു.എ.ഇ നീട്ടിനല്‍കിയിരുന്നു. നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരങ്ങള്‍ ഇനിയും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് കൂടി കണക്കിലെടുത്താണ് യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളിലായി അധികൃതര്‍ നീട്ടി നല്‍കിയത്. നാട്ടിലേക്ക് മടങ്ങാന്‍ അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ മുഖേന പോകുന്നവര്‍ വിമാന ടിക്കറ്റും പാസ്പോര്‍ട്ടുമായി 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കണം.
ദുബായ്, അല്‍മക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവര്‍ വിമാനത്താവളത്തിലെ ദുബായ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്ററില്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.