
ഹൂസ്റ്റണ്‍: വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച് 2018ല്‍ ലോകത്ത് ഏറ്റുവമധികം സ്വാധീനം ചെലുത്തിയ 25 കൗമാരപ്രായക്കാരുടെ പട്ടിക ടൈം മാസിക തയാറാക്കിയപ്പോള്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ പട്ടികയില്‍ ഇടം കണ്ടെത്തി. ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ കാവ്യ കൊപ്പാരപു, റിഷാബ് ജെയിന്‍, ബ്രിട്ടീഷ് ഇന്ത്യന്‍ വംശജയായ അമിക ജോര്‍ജ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ സുഖപ്പെടുത്താന്‍ സാധ്യമായേക്കാവുന്ന മാര്‍ഗം കണ്ടെത്തിയതാണ് എട്ടാം ഗ്രേഡുകരനായ റിഷാബിനെ ശ്രദ്ധേയനാക്കിയത്. ബ്രെയിന്‍ കാന്‍സര്‍ രോഗികളുടെ കോശങ്ങള്‍ വളരെ പ്രത്യേകമായ രീതിയില്‍ സ്‌കാന്‍ ചെയ്യാവുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഹാര്‍വഡ് ഡൂണിവേഴ്സിറ്റിയിലെ ആദ്യവര്‍ഷ വിദ്യാര്‍ഥിനിയായ കാവ്യ. ഓരോ വ്യക്തിയിലുമുള്ള കോശങ്ങളുടെ കനം, നിറം, സെല്ലുകളുടെ ഘടന തുടങ്ങിയവ വേര്‍തിരിച്ചെടുക്കാന്‍ ഈ സംവിധാനത്തിനു കഴിയും. മാരക ബ്രെയിന്‍ കാന്‍സറായ ഗ്ലിയോബ്ലാസ്റ്റോമയെ അതിജീവിച്ചവരുടെ എണ്ണത്തില്‍ 30 വര്‍ഷമായി കാര്യമായി വ്യത്യാസമുണ്ടാകാത്തതിനെപ്പറ്റി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാവ്യ പുതിയ സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓരോ വ്യക്തിക്കും കൊടുക്കാവുന്ന സവിശേഷമായ തെറാപ്പികള്‍ വികസിപ്പിച്ചെടുക്കുകയാണ് കാവ്യയുടെ ലക്ഷ്യമെന്ന് ടൈം മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക പരാധീനത മൂലം ആര്‍ത്തവ കാലത്ത് ഉപോഗിക്കേണ്ട ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ക്കും, വനിതകള്‍ക്കും അത് ലഭ്യമാക്കുന്നതിനു നിയമ നിര്‍മാതാക്കളെ ഉദ്ബുദ്ധരാക്കാനുള്ള ശ്രമമാണ് അമിക ജോര്‍ജിനെ ശ്രദ്ധേയയാക്കുന്നത്. ബ്രിട്ടനില്‍ പല കുട്ടികളും ഈ സമയത്ത് സ്‌കൂളില്‍ വരാതിരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഇത്തരമൊരു ശ്രമത്തിന് അമികയ്ക്ക് പ്രേരണയുണ്ടായത്. ‘പീരിയഡ് പോവട്രി’ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനില്‍ അമിക തുടക്കമിട്ട കാമ്പയിന്‍ പെറ്റീഷന് രണ്ടു ലക്ഷം പേരുടെ ഒപ്പു ലഭിച്ചു. ഒരു ഡസനിലധികം ബ്രിട്ടീഷ് നിയമ നിര്‍മാതാക്കളുടെ ശ്രദ്ധ നേടാന്‍ കാമ്പയിനു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് ഈ വിഷയത്തില്‍ ഇതാദ്യമായി ഫണ്ട് അനുവദിക്കുവാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.