Currency

അബൂദബി നഗരത്തിലെ പ്രധാന റോഡുകളിലും ചുങ്കം ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Friday, July 26, 2019 2:15 pm

അബൂദബി: അബുദബി നഗരത്തിലെ പ്രധാന റോഡുകളിലും ചുങ്കം ഏര്‍പ്പെടുത്തും. ഒക്‌ടോബര്‍ 15 മുതല്‍ ചുങ്കം പ്രാബല്യത്തില്‍ വരും. ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫാ പാലം, മുസഫ പാലം, അല മക്ത പാലം എന്നീ നാലിടങ്ങളിലാണ് സാലിക് ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുകയെന്നും അധികൃതര്‍ വെളിപ്പെടുത്തി.

തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ നാല് ദിര്‍ഹം ചുങ്കം ഈടാക്കും. തിരക്ക് കുറഞ്ഞ സമയത്തും വെള്ളിയാഴ്ചകളിലും അവധിദിവസങ്ങളിലും രണ്ട് ദിര്‍ഹം നല്‍കിയാല്‍ മതി. ദിവസം ഒരു വാഹനത്തിന് കൂടിയാല്‍ 16 ദിര്‍ഹം വരെ ആയിരിക്കും ചുങ്കം ഈടാക്കുക. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് അബൂദബിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അബൂദബി രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് ആഗസ്റ്റ് മുപ്പതോടെ സാലിക് രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കാം. അബൂദബിക്ക് പുറത്തുള്ള വാഹനങ്ങള്‍ സാലിക് ഗേറ്റിലൂടെ കടന്നു പോകും മുമ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണം. സാലിക് കൂടാതെ കടന്നു പോകുന്ന അബൂദബി വാഹനത്തിന് പത്തു ദിവസം വരെ ഇളവ് ലഭിക്കും. അതിനിടയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ചുങ്കം നല്‍കിയില്ലെങ്കില്‍ പിഴയൊടുക്കണം.

ആദ്യദിനം നൂറും രണ്ടാം ദിനം ഇരുനൂറും മൂന്നാം ദിനം 400ഉം ആയിരിക്കും പിഴ. അബൂദബിക്കു പുറത്തുള്ള വാഹനത്തിന് പത്തു ദിവസത്തെ ഇളവ് പിന്നിട്ടാല്‍ നിത്യം അമ്പതു ദിര്‍ഹം എന്ന കണക്കിലായിരിക്കും പിഴ. ആംബുലന്‍സുകള്‍, രജിസ്റ്റര്‍ ചെയ്ത ടാക്‌സികള്‍ എന്നിവയെ ചുങ്കത്തില്‍ നിന്നൊഴിവാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x