
കുവൈറ്റ്: കുവൈറ്റ് മലയാളികൾക്കിടയിലെ നിറസാന്നിധ്യമായിരുന്ന ‘ടയോട്ട സണ്ണിച്ചായന് ‘ (മാത്തുണ്ണി മാത്യൂസ്) അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിക്ക് കുവൈത്ത് ഖാദിസിയയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. കുവൈറ്റിലെ സാമൂഹ്യ സേവനരംഗത്തു നിറഞ്ഞുനിന്നിരുന്ന സണ്ണിച്ചായന് വളരെനാളായി അസുഖ ബാധിതനായിരുന്നു. പത്തനംതിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണ്. ഭാര്യ മേരി മാത്യു . മക്കൾ ജോയ് മാത്യു , ആനി മാത്യു , സൂസൻ മാത്യു.
1956 ഒക്റ്റോബറില്‍ കപ്പലില്‍ ദിവസങ്ങള്‍ യാത്രചെയ്താണ് മാത്തുണ്ണി മാത്യൂസ് കുവൈറ്റില്‍ എത്തുന്നത്. പ്രമുഖ ഓട്ടോമൊബയിൽ കമ്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ ടയോട്ട ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിട്ടായിരുന്നു തുടക്കം; ഇതോടെ ടൊയോട്ട സണ്ണി എന്ന പേരിൽ ഇദ്ദേഹം അറിയപ്പെടുവാൻ തുടങ്ങി. 1989ൽ അല്‍ സായര്‍ ഗ്രൂപ്പിൽ നിന്നും വിരമിച്ച ശേഷം വി ഐ പി, ഒനിഡ എന്നീ കമ്പനികളുടെ കുവൈറ്റിലെ ഏജന്‍സി ഇദ്ദേഹത്തിന്റെതായിരുന്നു. സഫീന റെന്റ് എ കാര്‍, സഫീന ജനറൽ ട്രേഡിംഗ് ആന്റ് കോണ്ട്രാക്റ്റിംഗ് കമ്പനി എന്നിവയുടെ സാരഥികൂടിയായിരുന്നു മാത്തുണ്ണി മാത്യൂസ്. ജാബിരിയ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകനായിരുന്ന ഇദ്ദേഹം 15 വർഷക്കാലം ഇന്ത്യൻ ആർട്ട് സർക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കുവൈറ്റിലെ ഇറാഖ് അധിനിവേശ കാലത്ത് ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാരെയാണ് സണ്ണിച്ചായന് നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. ഇതോടെയാണ് സണ്ണിച്ചായനിലെ മനുഷ്യസ്നേഹിയെ ലോകം തിരിച്ചറിഞ്ഞത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.