അബൂദബി: ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി. അമിതവേഗത, റെഡ് സിഗ്‌നല്‍ മറികടക്കല്‍, അശ്രദ്ധമായി വണ്ടിയോടിക്കല്‍ ഉള്‍പ്പെടെ എല്ലാ നിയമലംഘനങ്ങളും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. വാഹനം ഓടിക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ വിവിധ കാമ്പയിനുകളും അബൂദബി പൊലിസ് സംഘടിപ്പിക്കുന്നുണ്ട്.
വാഹനത്തിന്റെ മുന്‍ സീറ്റില്‍ 10 വയസില്‍ താഴെയുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനാണ് പുതിയ നീക്കം. 5,400 ദിര്‍ഹമായിരിക്കും നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുക. നിയമം മറികടക്കുന്ന ഡ്രൈവര്‍ക്ക് 400 ദിര്‍ഹം മാത്രമാണ് പിഴ. എന്നാല്‍ നിയമലംഘനത്തിന് പൊലീസ് കണ്ടുകെട്ടുന്ന വാഹനം മോചിപ്പിക്കാന്‍ 5,000 ദിര്‍ഹം അധിക പിഴ നല്‍കണം.
റിലീസ് ഫീസ് അടക്കുന്നതുവരെ വാഹനം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് തീരുമാനം. പരമാവധി മൂന്നു മാസത്തിന് ശേഷം വാഹനം ഉടമ ക്ലെയിം ചെയ്തില്ലെങ്കില്‍ ലേലം ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.