Currency

പലസ്തീനും ഇസ്രയേലും സമാധാന കരാറുണ്ടാക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് ട്രംപ്

സ്വന്തം ലേഖകന്‍Thursday, November 24, 2016 3:27 pm

കരാറുണ്ടാക്കുമ്പോള്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ചില നഷ്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞ ട്രംപ് ഐക്യരാഷ്ട്ര സഭയില്‍ ആവശ്യമായ സമയത്ത് വീറ്റോ ഉപയോഗിക്കുമെന്നും വ്യക്തമാക്കി.

ഇസ്രയേലും പലസ്തീനും തമ്മില്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ മുന്‍കൈയ്യെടുക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മരുമകന്‍ ജെയേര്‍ഡ് കേഷ്‌നറെ പശ്ചിമേഷ്യ വിഷയങ്ങള്‍ക്കുള്ള പ്രത്യേക ദൂതനായി നിയമിക്കാന്‍ പദ്ധതിയുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് സൂചിപ്പിച്ചു. കരാറുണ്ടാക്കുമ്പോള്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ചില നഷ്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞ ട്രംപ് ഐക്യരാഷ്ട്ര സഭയില്‍ ആവശ്യമായ സമയത്ത് വീറ്റോ ഉപയോഗിക്കുമെന്നും വ്യക്തമാക്കി.

പലസ്തീനും ഇസ്രയേലും തമ്മില്‍ സമാധാന കരാറുണ്ടാക്കുന്നത് ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താന്‍. അത് ദുഷ്‌കരമായ കാര്യമാണെന്ന് അറിയാം. ഇരു രാഷ്ട്രങ്ങളും തമ്മില്‍ സമാധാന കരാര്‍ ഉണ്ടാക്കുന്നത് അപ്രായോഗികമാണെന്ന തനിക്ക് കിട്ടിയ വിദഗ്‌ധോപദേശം കാര്യമാക്കുന്നില്ലെന്നും സമാധാനം ഉണ്ടാക്കാന്‍ പറ്റും എന്ന് ഉറച്ചുവിശ്വസിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഇരു രാജ്യങ്ങളുടേയും മേല്‍ ഐക്യരാഷ്ട്രസഭ വിവിധ കരാറുകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ട്രംപ് വിമര്‍ശമുന്നയിച്ചിരുന്നു.

അമേരിക്കയിലെ ഇസ്രയേല്‍ അനുകൂല സമ്മര്‍ദ ഗ്രൂപ്പായ അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയില്‍ സംസാരിക്കവേ ഇസ്രയേലും അമേരിക്കയും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പലസ്തീനോട് ചര്‍ച്ചക്ക് സന്നദ്ധമാകണമെന്നും ട്രംപ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച സാധ്യമാകണമെങ്കില്‍ അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രയേലിന്റെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പലസ്തീന്‍.

മരുമകനായ ജെയേര്‍ഡ് കേഷ്‌നറെ മിഡില്‍ ഈസ്റ്റ് കാര്യങ്ങള്‍ക്കായുള്ള പ്രത്യേക ദൂതനായി നിയമിക്കുന്ന കാര്യവും ട്രംപ് അഭിമുഖത്തില്‍ സൂചിപ്പിച്ചിരുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ അനുകൂല നിലപാടുകളിലൂടെ പ്രശസ്തനായ ജെയേര്‍ഡിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാന കരാര്‍ ഉണ്ടാക്കുന്നതിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നാണ് ട്രംപ് പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x