
അബുദാബി: അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ തടസം സൃഷ്ടിക്കുന്ന തരത്തില്‍ കൂട്ടംകൂടി നില്‍ക്കരുതെന്ന് അബുദാബി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അറിയിപ്പുണ്ട്.
അപകടങ്ങളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണ്. ഇത്തരം ചിത്രങ്ങള്‍ അപകടത്തില്‍പെട്ടരുടെ ബന്ധുക്കളില്‍ വലിയ മാനസിക ആഘാതത്തിന് കാരണമാകും. യുഎഇയുടെ മൂല്യങ്ങള്‍ക്കും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമായ സഹിഷ്ണുതയ്ക്കും നിരക്കാത്തതാണിവ. ചിത്രങ്ങളും വീഡിയോകളും ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ നിയമപ്രകാരം ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയില്‍ തടസമുണ്ടാക്കുന്നവര്‍ക്കും 1000 ദിര്‍ഹം പിഴ ലഭിക്കും.
അപകട സ്ഥലങ്ങള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഇത് ട്രാഫിക് പട്രോള്‍ സംഘത്തിനും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കും. പരിക്കേറ്റവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അബുദാബി പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീല്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.