
ദുബായ്: മെട്രോ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന കണക്കിലെടുത്ത് കൂടുതല്‍ ട്രെയിനുകള്‍ വാങ്ങുമെന്ന് ആര്‍ടിഎ. പ്രതിവര്‍ഷം ഇരുപത് ശതമാനം ആണ് ദുബായ് മെട്രോയിലെ യാത്രക്കാരുടെ വര്‍ദ്ധന. അതിനാല്‍ അമ്പത് ട്രെയിനുകള്‍ കൂടി വാങ്ങാനാണ് തീരുമാനം. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം മെട്രോ സ്റ്റേഷനുകള്‍ നവീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതിവര്‍ഷം 20 കോടി യാത്രക്കാര്‍ മെട്രോയില്‍ കയറുന്നുണ്ട്. കൂടുതല്‍ സൗകര്യങ്ങളോടെ സര്‍വീസ് തുടരാന്‍ യാത്രക്കാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. പ്രവേശന കവാടങ്ങളുടെയും പരിശോധനാ ഉദ്യോഗസഥരുടെയും എണ്ണം കൂട്ടുക, സ്റ്റേഷനുകളില്‍ പ്രാര്‍ത്ഥനാമുറി എന്നീ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
മെട്രോയില്‍ രാവിലെയും വൈകിട്ടുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. അതേസമയം പുതിയ ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളുമുണ്ടാകും. പിന്നിലെ കോച്ച് വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ളതാണ്. ഗോള്‍ഡ് ക്ലാസ്സ് സീറ്റുകള്‍ ഒന്നിന് പിന്നില്‍ മറ്റൊന്ന് എന്ന രീതിയിലും സില്‍വര്‍ ക്ലാസില്‍ ഇരുവശത്തുമായി നീളത്തിലുമായിരിക്കും. കൂടാതെ ഹാന്‍ഡിലുകള്‍, ലൈറ്റിംഗ്, ഡിജിറ്റല്‍ സൈനേജ് സംവിധാനം എന്നിവയില്‍ ചെറിയ മാറ്റമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.