
ദുബായ്: പെരുന്നാള്‍ ലക്ഷ്യംവച്ച് വിമാനകമ്പനികള്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി. സാധാരണ നിരക്കിനെക്കാള്‍ എണ്‍പത് ശതമാനം വരെയാണ് വര്‍ധന. കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം അവസാനിക്കാറായതിന് തൊട്ടുപിന്നാലെ പെരുന്നാളും എത്തിയത് വിമാനകമ്പനികള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. പെരുന്നാളിന് തൊട്ടുമുന്നിലുള്ള ദിവസങ്ങളില്‍ പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല. ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകള്‍ക്കെല്ലാം അടുത്തമാസം ആദ്യത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്.
തിരുവനന്തപുരം കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും സ്ഥിതി വ്യത്യസ്തമല്ല. ഫ്‌ലൈ ദുബായ് വിമാനത്തില്‍ ജൂണ്‍ ഒന്‍പതിന് കൊച്ചി-ദുബായ് യാത്രയ്ക്ക് ഒരാള്‍ക്ക് 32,000 രൂപയാണ് നിരക്ക്. ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും കേരളത്തിലേക്കുള്ള സീറ്റുകളില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.