Currency

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട കൂട്ടി; സൗദിയുമായി കരാര്‍ ഒപ്പുവെച്ചു

സ്വന്തം ലേഖകന്‍Thursday, January 12, 2017 1:39 pm

1,70,000 തീര്‍ഥാടകര്‍ ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തും. സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തനും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമാണ് ജിദ്ദയില്‍ വെച്ച് ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചത്.

ജിദ്ദ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട കൂട്ടിക്കൊണ്ട് ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. 1,70,000 തീര്‍ഥാടകര്‍ ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തും. സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തനും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമാണ് ജിദ്ദയില്‍ വെച്ച് ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചത്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ 1,36,020 തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 1,70,025 തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

കരാര്‍ പ്രകാരം 2013 ന് മുമ്പുണ്ടായിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വാട്ട പുനസ്ഥാപിച്ചു. മക്കയിലെ ഹറം പള്ളിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് 2013ല്‍ ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട ഇരുപത് ശതമാനം വെട്ടിക്കുറച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ക്വാട്ട പുനസ്ഥാപിക്കാന്‍ കഴിഞ്ഞയാഴ്ച സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു.

ജൂലൈ അവസാനം ഇന്ത്യയില്‍ നിന്നും ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കും. സാങ്കേതിക കാരണങ്ങളാല്‍ കരിപ്പൂരില്‍ നിന്ന് ഇത്തവണയും ഹജ്ജ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x