Currency

കളഞ്ഞുകിട്ടിയ നാലുലക്ഷം തിരികെ നല്‍കി; മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം

സ്വന്തം ലേഖകന്‍Thursday, August 10, 2017 1:28 pm

ദുബായ്: വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ 24,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷം രൂപ) തിരിച്ചു നല്‍കിയ മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദരം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി ജുലാഷ് ബഷീറിനാണ് ദുബായ് പൊലീസിന്റെ ആദരം ലഭിച്ചത്. ബര്‍ദുബായ് റഫയിലെ റോഡരികില്‍ നിന്ന് ജുലാഷിന് കളഞ്ഞുകിട്ടിയ ചെറിയ ബാഗ് തുറന്നു നോക്കിയപ്പോള്‍ 24,000 ദിര്‍ഹവും ചാര്‍ജ് ഇല്ലാത്ത ഒരു പഴയ മൊബൈല്‍ ഫോണും ലഭിക്കുകയായിരുന്നു.

ഉടന്‍ തന്നെ ജുലാഷ് ദുബായ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ബാഗ് ഏറ്റുവാങ്ങി. ബാഗില്‍ നിന്ന് ലഭിച്ച ഫോണില്‍ കണ്ട ഒരു നമ്പരില്‍ വിളിച്ച് അന്വേഷിച്ചതോടെ തമിഴ്‌നാട് നാഗപട്ടണം സ്വദേശി ശെല്‍വരാജിന്റേതാണ് ബാഗെന്ന് സ്ഥിരീകരിച്ചു. പൊലീസിന്റെ കോള്‍ ലഭിച്ചത് ശെല്‍വരാജ് പാചകക്കാരനായി ജോലിനോക്കുന്ന സ്ഥാപനത്തിന്റെ ഉടമ ശിവകുമാറിനായിരുന്നു. പണം നഷ്ടപ്പെട്ടതോടെ രക്തസമ്മര്‍ദം കൂടി മുറിയില്‍ കിടക്കുകയായിരുന്നു ശെല്‍വരാജ്.

പിന്നീട്, ശിവകുമാറിനോടൊപ്പം ശെല്‍വരാജ് പൊലീസ് സ്റ്റേഷനിലെത്തി പണവും ഫോണും തിരികെ കൈപ്പറ്റി. ശെല്‍വരാജ് 28 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ചേര്‍ന്നിരുന്ന കുറി വിളിച്ച് കിട്ടിയ പണമായിരുന്നു ബാഗില്‍.

ജുലാഷിനെ കഴിഞ്ഞ ദിവസം റഫാ പൊലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. പൊതുവെ സത്യസന്ധരായ ഇന്ത്യക്കാര്‍ക്ക് ജുലാഷ് അഭിമാനമാണെന്ന് പൊലീസ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x