Currency

‘മറിയം ഗെയി’മിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സ്വന്തം ലേഖകന്‍Friday, August 11, 2017 2:31 pm

ഓണ്‍ലൈന്‍ ഗെയിമിനെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം നിരവധി പേരാണ് വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുള്ളത്. കളിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഖത്തര്‍ പ്രതിസന്ധി പോലുള്ള വിവാദങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വരെ കളിയിലൂടെ ചോര്‍ത്തിയെടുക്കുന്നുണ്ടെന്നാണ് ആരോപണം.

ദുബായ്: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന ‘മറിയം ഗെയി’മിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ബ്ലൂവെയില്‍ പോലുള്ള അപകടകാരികളായ ഗെയിമുകളെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പുതിയ വിവാദം ഉയര്‍ത്തി മറിയം ഗെയിം എത്തിയിരിക്കുന്നത്.

2017 ജൂലൈ 25 നാണ് ഈ ഗെയിം പുറത്തുവന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമിനെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം നിരവധി പേരാണ് വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുള്ളത്. കളിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഖത്തര്‍ പ്രതിസന്ധി പോലുള്ള വിവാദങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വരെ കളിയിലൂടെ ചോര്‍ത്തിയെടുക്കുന്നുണ്ടെന്നാണ് ആരോപണം.

കാട്ടിനുള്ളില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി തിരിച്ച് വീട്ടില്‍ എത്തിക്കുന്നതാണ് ഗെയിം. കളിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഗെയിമിലൂടെ ചോര്‍ത്തിയെടുക്കുന്നതിനാല്‍ ഇതിനെതിരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സിലെ ദുബായ് പൊലീസ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ എബ്രഹിം അല്‍ മന്‍സൗറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താമസസ്ഥലം എവിടെയാണ് എന്നതുള്‍പ്പടെയുള്ള നിരവധി സ്വകാര്യ വിവരങ്ങളാണ് ഗെയിമിലൂടെ ചോദിക്കുന്നത്. കളിക്കുന്നതിനിടെ സ്മാര്‍ട്ട്‌ഫോണിലെ നിരവധി ഫോള്‍ഡറിലേക്കും ആപ്ലിക്കേഷനിലേക്കും പ്രവേശിക്കേണ്ടതായി വരുമെന്നും ഇത് ഉപഭോക്താവിന്റെ ഫോട്ടോ ആല്‍ബത്തില്‍ നിന്ന് ചിത്രങ്ങള്‍ എടുക്കാനും രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്താനും സഹായകമാകുമെന്നും മേജര്‍ ജനറല്‍ അല്‍ മന്‍സൗറി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x