Currency

പൊതുമാപ്പ്: ഷാര്‍ജ സേവനകേന്ദ്രത്തില്‍ എത്തിയത് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍Monday, August 6, 2018 12:08 pm

ഷാര്‍ജ: പൊതുമാപ്പ് ആനുകൂല്യംനേടി നാട്ടിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്നവരുടെ വന്‍തിരക്കാണ് ഞായറാഴ്ച ഷാര്‍ജ സേവനകേന്ദ്രത്തിലനുഭവപ്പെട്ടത്. രണ്ടുദിവസത്തെ അവധി കഴിഞ്ഞ് പ്രവര്‍ത്തനം പുനരാരംഭിച്ച സേവനകേന്ദ്രത്തില്‍ അതിരാവിലെ മുതല്‍തന്നെ നീണ്ടനിര കാണാമായിരുന്നു. ഏതു സേവനകേന്ദ്രത്തിലാണ് എത്തേണ്ടതെന്ന് കൃത്യമായി വിവരമില്ലാത്ത മറ്റു എമിറേറ്റുകളില്‍ നിന്നുള്ളവരും ഷാര്‍ജയിലെത്തിയതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായത്.

പാകിസ്താന്‍, ബംഗ്ലാദേശ്, എത്യോപ്പ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഭൂരിഭാഗവും. പൊതുമാപ്പ് ആനുകൂല്യത്തിനെത്തിയ ഇന്ത്യക്കാരില്‍ ധാരാളം സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. പൊരിവെയിലില്‍ മണിക്കൂറുകളോളം കാത്തുനിന്നാണ് മിക്കവര്‍ക്കും സേവനകേന്ദ്രത്തിലേക്ക് കടക്കാന്‍ കഴിഞ്ഞത്. സേവന കേന്ദ്രത്തിലെത്തിയവര്‍ക്ക് കുടിവെള്ളം നല്‍കാനായി ഇമിഗ്രേഷനും ഇന്ത്യന്‍ അസോസിയേഷനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

ഷാര്‍ജ ഇമിഗ്രേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്റെ സേവനകേന്ദ്രത്തിലും പൊതുമാപ്പ് ആരംഭിച്ച അഞ്ചാംദിവസം വലിയ തിരക്കായിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി 400 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഞായറാഴ്ച ഇന്ത്യന്‍ അസോസിയേഷനെ ഇമിഗ്രേഷന്‍ അധികൃതര്‍ ഏല്‍പ്പിച്ചത്. നേരത്തെ ഏല്‍പ്പിച്ച 600 പാസ്‌പോര്‍ട്ടുകള്‍ക്ക് പുറമേയാണിത്. സ്‌പോണ്‍സര്‍മാര്‍ ഒളിച്ചോടിയെന്നു കാണിച്ച് ഇമിഗ്രേഷനില്‍ ഹാജരാക്കിയ പാസ്‌പോര്‍ട്ടുകളാണ് ഭൂരിഭാഗവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x