
ദുബായ്: ദുബായ് ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 587 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. മോചിപ്പിക്കുന്നതില്‍ വിവിധ രാജ്യക്കാരായ പ്രവാസികളും ഉള്‍പ്പെടുന്നു. മോചനത്തിനായുള്ള നിയമ നടപടികള്‍ പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം ആരംഭിച്ചു.
പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായാണ് തീരുമാനമെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സിലര്‍ ഇസാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു. മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് ജീവിതത്തില്‍ ഒരു പുതിയ തുടക്കവും അവരുടെ കുടുബത്തിന് സന്തോഷവും നല്‍കുന്നതാണ് ശൈഖ് മുഹമ്മദിന്റെ തീരുമാനമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. നേരത്തെ യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 3005 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.