
ദുബായ്: ബെഞ്ച് മാര്‍ക്ക് പലിശനിരക്കില്‍ കുറവ് വരുത്താന്‍ ഗള്‍ഫ് സെന്‍ട്രല്‍ ബാങ്കുകള്‍ തീരുമാനിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ച സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ഡോളറിനൊപ്പം ഗള്‍ഫ് കറന്‍സികള്‍ക്ക് ഇത് ഉണര്‍വ് പകര്‍ന്നേക്കും.
പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ബെഞ്ച് മാര്‍ക്ക് പലിശനിരക്കില്‍ കുറവ് വരുത്താനുള്ള ഗള്‍ഫ് സെന്‍ട്രല്‍ ബാങ്കുകളുടെ തീരുമാനം. പലിശനിരക്കില്‍ 25 അടിസ്ഥാന പോയിന്റിന്റെ കുറവാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഏര്‍പ്പെടുത്തിയത്. സര്‍ട്ടിഫിക്കറ്റുകളിലും നിക്ഷേപത്തിലും ഇതു പ്രതിഫലിക്കും. പലിശ നിരക്കില്‍ ഇനിയും കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന.
എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഏറെക്കുറെ യുഎസ് ഡോളറിനെയാണ് കറന്‍സി വിനിമയ മാനദണ്ഡമായി വിലയിരുത്തുന്നത്. കുവൈത്ത് മാത്രമാണ് ഇതിന് അപവാദം. സൗദി അറബ്യ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ റിപോ നിരക്കില്‍ ആനുപാതിക കുറവ് വരുത്തിയിട്ടുണ്ട്.
അമേരിക്കയുടെ പുതിയ നടപടിയെ തുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിക്കുന്ന സാഹചര്യമാകും ഉണ്ടാവുക. രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് ഡോളര്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പലിശനിരക്കിലെ കുറവ് വായ്പകള്‍ക്കും മറ്റും അനുകൂല സാഹചര്യമാകും രൂപപ്പെടുത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.