
ദുബായ്: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് വീടിന് പുറത്തിറങ്ങിയാല്‍ രണ്ടു കോടി രൂപ പിഴ ചുമത്തുമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. തടവു ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസംവിധാനങ്ങള്‍ ശുചിയാക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തെ അണുനശീകരണ യജ്ഞം യുഎഇയില്‍ തുടങ്ങി.
തെരുവുകള്‍, പൊതുഗാതഗത സര്‍വീസുകള്‍, മെട്രോ സര്‍വീസ് എന്നിവയടക്കമാണ് ശുചീകരിക്കുന്നത്. രാത്രി എട്ടുമണിക്കാരംഭിച്ച അണുനശീകരണ യജ്ഞം ഞായറാഴ്ച രാവിലെ ആറു മണി വരെ തുടരും. ആരോഗ്യ, പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാദേശിക ഭരണസംവിധാനങ്ങളും സംയുക്തമായിട്ടായിട്ടാണ് ശുദ്ധീകരണം നടത്തുന്നത്. പൊതുഗതാഗതവും മെട്രോ സര്‍വീസും താത്കാലികമായി നിര്‍ത്തിവച്ചു.
മരുന്നുകള്‍, അത്യാവശ്യ വസ്തുക്കള്‍, ഭക്ഷണം എന്നിവയ്ക്കല്ലാതെ ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് മന്ത്രാലയങ്ങള്‍ ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് രണ്ടുകോടിരൂപ പിഴയും തടവു ശിക്ഷയും ലഭിക്കുമെന്ന് ദുബായി പൊലീസ് പറഞ്ഞു.
നിയമങ്ങള്‍ പാലിക്കുന്നതിനൊപ്പം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും വേണം. സമൂഹത്തില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.