Currency

85% താമസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായെന്നു ദുബായ് ഹെല്‍ത്ത് അതോറിറ്റി

സ്വന്തം ലേഖകന്‍Tuesday, December 6, 2016 12:09 pm

ദുബായില്‍ താമസിക്കുന്നവര്‍ ഡിസംബര്‍ മാസത്തോടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിരിക്കണമെന്നു ഹെല്‍ത്ത് അതോറിറ്റി സാമ്പത്തിക വകുപ്പ് തലവന്‍ ഡോ. ഹൈദര്‍ സഈദ് അല്‍യൂസുഫ് അറിയിച്ചു.

ദുബായ്: എമിറേറ്റിലെ 85% താമസക്കാരും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴിലായെന്നു ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഹെല്‍ത്ത് അതോറിറ്റി പ്രഖ്യാപിച്ച ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഇതുവരെ 35 ലക്ഷം പേര്‍ പങ്കാളികളായിട്ടുണ്ട്. അതോറിറ്റിക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്ത 50 ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് ഇവര്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപ്പറ്റിയത്. അടുത്തവര്‍ഷം മുതല്‍ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ പങ്കാളികളാകാത്തവര്‍ക്കു പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ താമസിക്കുന്നവര്‍ ഡിസംബര്‍ മാസത്തോടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിരിക്കണമെന്നു ഹെല്‍ത്ത് അതോറിറ്റി സാമ്പത്തിക വകുപ്പ് തലവന്‍ ഡോ. ഹൈദര്‍ സഈദ് അല്‍യൂസുഫ് അറിയിച്ചു.

ജനുവരി മുതല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്ത ഓരോ വ്യക്തിയില്‍നിന്ന് പ്രതിമാസം 500 ദിര്‍ഹം പിഴ ഈടാക്കും. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനമാണ് ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി അതോറിറ്റി പ്രാവര്‍ത്തികമാക്കിയതെന്നു ഹൈദര്‍ പറഞ്ഞു. കമ്പനികളുടെ പോളിസികളും അതിനു വാഗ്ദാനം ചെയ്യുന്ന സേവനവും അതോറിറ്റി വിലയിരുത്തും. വിവിധ ഘട്ടങ്ങളായാണ് ഇന്‍ഷുറന്‍സ് പദ്ധതി അതോറിറ്റി ആവിഷ്‌കരിച്ചത്. ആയിരത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന കമ്പനികള്‍ 2014 ഒക്ടോബറിന് മുന്‍പ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരണമെന്നാണ് നിര്‍ദേശിച്ചത്.

100 മുതല്‍ 999 വരെ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ 2015 ജൂലൈക്ക് മുന്‍പ് പദ്ധതിയില്‍ അംഗമാകണം എന്നും വ്യവസ്ഥയുണ്ടായിരുന്നു. നൂറില്‍ കുറവുള്ള ചെറുകിട സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനുള്ള കാലാവധി കഴിഞ്ഞ ജൂണിലാണ് അവസാനിച്ചത്. വ്യക്തിഗത വീസയ്ക്കു കീഴിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍, ആശ്രിത വീസയില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം ഈ മാസം അവസാനിക്കുന്നതിനു മുന്‍പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായില്ലെങ്കില്‍ നിയമലംഘകരായി മാറുമെന്നു ഡോ. അല്‍യൂസുഫ് വ്യക്തമാക്കി. ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പുതിയതും പുതുക്കുന്നതുമായി വീസയ്ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ വീസ പതിക്കുന്നതിനു മുന്‍പ് അപേക്ഷകന്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഭാഗഭാക്കായിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ താമസ കുടിയേറ്റ വകുപ്പും ഹെല്‍ത്ത് അതോറിറ്റിയും തമ്മില്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുകയാണ് ചെയ്തത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ സേവന നിലവാരം നിരീക്ഷിക്കുന്നതിനും ഇസംവിധാനമാണ് പ്രയോജനപ്പെടുത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x