Currency

പാര്‍ലമെന്റില്‍ കുഞ്ഞിനെ പാലൂട്ടി ആസ്‌ട്രേലിയന്‍ സെനറ്റര്‍ ചരിത്രത്തില്‍ ഇടംനേടി

സ്വന്തം ലേഖകന്‍Thursday, May 11, 2017 12:35 pm

സിഡ്‌നി: പാര്‍ലമെന്റില്‍ കുഞ്ഞിനെ പാലൂട്ടി രാജ്യത്തിന്റെ രാഷ്്ട്രീയ ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് ആസ്‌ട്രേലിയന്‍ സെനറ്റര്‍. ജനിച്ച് ദിവസങ്ങള്‍മാത്രം പിന്നിട്ട കുഞ്ഞിനെ പാര്‍ലമന്റെില്‍ കൊണ്ടുവരുകയും ഔദ്യോഗിക വേളയില്‍ പാലൂട്ടുകയും ചെയ്താണ് ഗ്രീന്‍ പാര്‍ട്ടിയുടെ ലാറിസ്സ വാട്ടേര്‍സ് രാഷ്ട്രീയ ചരിത്രത്തില്‍ ഇടംനേടിയത്. തന്റെ രണ്ടാമത്തെ പ്രസവത്തിനുശേഷമാണ് ലാറിസ്സ സെനറ്റിന്റെ ഉപരിസഭയില്‍ കൈക്കുഞ്ഞുമായി മടങ്ങിയെത്തിയത്. അവിടെ നടന്ന വോട്ടെടുപ്പില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തു.

പാര്‍ലമന്റെിനെ കൂടുതല്‍ കുടുംബസൗഹൃദമാക്കാന്‍ ചേംബറില്‍ വെച്ച് പാലൂട്ടാനുള്ള പുതിയ നിയമം ആസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം കൊണ്ടുവന്നിരുന്നു. നേരത്തെ ഇവിടെ കുട്ടികള്‍ക്ക് വിലക്കുണ്ടായിരുന്നു. 2003ല്‍ 11 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് പാല്‍ കൊടുത്തതിനെ തുടര്‍ന്ന് വിക്‌ടോറിയ എം.പിയായിരുന്ന കിര്‍സ്റ്റി മാര്‍ഷലിനെ പാര്‍ലമന്റെില്‍നിന്ന് പുറത്താക്കിയിരുന്നുവെന്ന കാര്യവും ലാറിസ്സ പരാമര്‍ശിച്ചു.

തൊഴിലിടങ്ങളില്‍ ഇന്നും സ്ത്രീകളനുഭവിക്കുന്ന ലിംഗവിവേചന മനോഭാവം ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായും എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ അതില്‍നിന്നും എത്രമാത്രം മുന്നോട്ടു പോയിരിക്കുന്നതെന്നും വാട്ടേര്‍സ് പറഞ്ഞു. പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ പാലൂട്ടുന്ന തന്റെ ചിത്രം ഫേസ്ബുക്കിന്റെ പ്രൊഫൈല്‍ ഫോട്ടോയായി വാട്ടേര്‍സ് ഇടുകയും ചെയ്തു. നിരവധി അനുകൂല കമന്റുകളാണ് അതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x