ലണ്ടന്‍: ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം ഒഴിവാക്കാന്‍ ക്വാറന്റീന്‍ നിയമങ്ങള്‍ കര്‍ശനമാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദേശങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവരും പത്തുദിവസത്തെ ക്വാറന്റീന്‍ കാലാവധിക്കുള്ളില്‍ രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകാണം. ക്വാറന്റീന്റെ രണ്ടാം ദിവസവും എട്ടാം ദിവസവുമാണ് ടെസ്റ്റുകള്‍ നടത്തേണ്ടത്. ഇതില്‍ പോസിറ്റീവാകുന്ന റിസള്‍ട്ടുകള്‍ ജെനോമിക് സീക്വന്‍സിങ്ങിന് വിധേയമാക്കി ജനിതകമാറ്റം വന്ന വൈറസാണോ എന്നു കണ്ടെത്തും.
ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ പെടുത്തിയിട്ടുള്ള 33 രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ 1750 പൗണ്ട് അടച്ച് നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റീന് വിധേയരാകാണം. ഇവര്‍ക്കും സമാനമായ രീതിയില്‍ രണ്ടുവട്ടം പിസിആര്‍ ടെസ്റ്റ് നടത്തും. ഇതിനുള്ള ഫീസും ഉള്‍പ്പെടെയാണ് 1750 പൗണ്ട് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ഇന്ത്യ ഈ ലിസ്റ്റിലില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റീന്‍ മതി. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡ് എല്ലാ വിദേശ യാത്രക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്റീനാണ് ഏര്‍പ്പെടുത്തുന്നത്. അതിനാല്‍ സ്‌കോട്ട്‌ലന്‍ഡിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമായി വരും.
സര്‍ക്കാരിന്റെ പുതിയ ട്രാവല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10,000 പൗണ്ടുവരെ പിഴയും ജയില്‍ ശിക്ഷയും വരെ ലഭിക്കും. ഏതു രാജ്യത്തുനിന്നും റോഡ്, റെയില്‍ വ്യോമ, ജല ഗതാഗത മാര്‍ഗങ്ങളിലൂടെ ബ്രിട്ടനിലേക്കെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതിയിരിക്കണം. ഇതില്ലാത്തവരില്‍ നിന്നും എയര്‍പോര്‍ട്ടില്‍ വച്ചു തന്നെ 500 പൗണ്ട് പിഴ ഈടാക്കും. ബ്രിട്ടനില്‍ നിന്നും വിദേശത്തേക്കു പോകാനും ഇപ്പോള്‍ ഈ ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാണ്.
ബ്രിട്ടനില്‍ നിന്നും കേരളത്തിലേക്കു പോകുന്നവര്‍ ഇന്ത്യയിലെ ട്രാന്‍സിറ്റ് വിമാനത്താവളങ്ങളില്‍ വീണ്ടും പിസിആര്‍ ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.