Currency

മലയാളികളുടെ കാത്തിരിപ്പ് നീളും; രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

സ്വന്തം ലേഖകന്‍Sunday, March 28, 2021 11:50 am

ലണ്ടന്‍: രാജ്യാന്തര പാസഞ്ചര്‍ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്ക്് ഏപ്രില്‍ 30 വരെ ഒരു മാസത്തേക്കു കൂടിയാണ് നീട്ടിയിരിക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടരും. കാര്‍ഗോ വിമാനങ്ങള്‍ക്കും സ്‌പെഷല്‍ പെര്‍മിറ്റ് സര്‍വീസുകള്‍ക്കും വിലക്കു ബാധകമാകില്ല.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25നായിരുന്നു കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ രാജ്യാന്തര പാസഞ്ചര്‍ സര്‍വീസുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് അവശ്യ യാത്രകള്‍ക്കായി വന്ദേഭാരത് മിഷന്റെ പ്രത്യേക സര്‍വീസുകളും തിരഞ്ഞെടുക്കപ്പെട്ട 18 രാജ്യങ്ങളിലേക്ക് എയര്‍ബബിള്‍ സംവിധാനവും ഏര്‍പ്പെടുത്തുകയായിരുന്നു.

ബ്രിട്ടനില്‍ നിന്നും വന്ദേഭാരത് മിഷനില്‍ പെടുത്തി ഒരുഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെ ഒന്‍പതു നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വീസ് ആരംഭിച്ചെങ്കിലും പിന്നീടിത് മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ നഗരങ്ങളിലേക്കു മാത്രമായി ചുരുക്കി. ഏപ്രില്‍ 30 വരെ ഈ സ്ഥിതി തന്നെ തുടരും. കൊച്ചിയിലേക്കു നേരിട്ടുള്ള സര്‍വീസിനും മിഡില്‍ ഈസ്റ്റ് വഴി കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് സര്‍വീസുകള്‍ക്കും ഇനിയും ബ്രിട്ടനിലെ മലയാളികള്‍ കാത്തിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x