
ദുബായ്: ദുബായ് നഗരത്തെ ലോകത്തെ ഏറ്റവും ആരോഗ്യമുള്ള നഗരമാക്കി മാറ്റുകയാണു ലക്ഷ്യത്തോടെ ആരംഭിച്ച ഫിറ്റ്നസ് ചാലഞ്ച് പദ്ധതിക്ക് വന്‍ വരവേല്‍പ്പ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി ആവേശപൂര്‍വം രംഗത്തിറങ്ങുകയാണ് വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ. ഈ മാസം 20 മുതല്‍ ഒരു മാസമെങ്കിലും കുറച്ചുസമയം വ്യായാമത്തിനു നീക്കിവച്ച് ആരോഗ്യജീവിതത്തിലേക്കു ചുവടുവയ്ക്കാനാണ് ഷെയ്ഖ് ഹംദാന്റെ ആഹ്വാനം.
സഫാ പാര്‍ക്കില്‍ 20, 21 തീയതികളില്‍ കാര്‍ണിവലോടെ ആരോഗ്യമേളയ്ക്കു തുടക്കമാകും. ഇതിനോടകം നാല്‍പത്തഞ്ചിലേറെ സര്‍ക്കാര്‍ വകുപ്പുകളും പ്രസ്ഥാനങ്ങളും സംഘടനകളും ഇതുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞു. എയറോബാറ്റിക്സ്, ഫുട്ബോള്‍, യോഗ, സൈക്ലിങ് തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കും. ദുബായ് കളര്‍ റണ്‍, ദുബായ് മാസ്സ് സ്വിം, ദുബായ് സ്‌കൂള്‍സ് ഫിറ്റ്നസ് ഗെയിംസ് എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും.
ആരോഗ്യജീവിതത്തിന് ഊര്‍ജം പകരുന്ന പദ്ധതിയുമായി ദീവയുടെ എല്ലാ ജീവനക്കാരും സഹകരിക്കുമെന്ന് എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.